സദ്യ
വിഭവ സമൃദ്ധമായ ഊണിനെയാണ് സദ്യ എന്ന് വിളിക്കുന്നത്. രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് സദ്യ. ഓണം, വിഷു [1]ഉത്സവങ്ങൾ, വിവാഹം, പിറന്നാൾ, നാമകരണം, ശ്രാദ്ധം തുടങ്ങി ഏതെങ്കിലും വിശേഷാവസരവുമായി ബന്ധപ്പെട്ടാണ് സാധാരണയായി സദ്യ ഉണ്ടാവുക. ഇത് സസ്യാഹാരങ്ങൾ മാത്രം അടങ്ങുന്നതായിരിക്കും. നിലത്ത് ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി സദ്യയുണ്ണുന്ന രീതി. ആറന്മുള വള്ളസദ്യ ഇത്തരത്തിൽ ഇന്നും നടത്തപ്പെടുന്നുണ്ട്. ഇക്കാലത്ത് വിവാഹ ഹാളുകളിലും മറ്റും സദ്യ മേശമേൽ ഇലയിട്ട് വിളമ്പാറുമുണ്ട്. 28 കൂട്ടം വിഭവങ്ങൾ ചേരുന്ന സമൃദ്ധമായ കേരളീയ സദ്യയാണ് വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിൽ പതിവായി ഉണ്ടായിരുന്നത്. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്. സദ്യവിഭവങ്ങൾ സാധാരണയായി ചോറ്, കറികൾ പായസം, പഴം, മോര്, തൈര്, പപ്പടം, ഉപ്പേരി തുടങ്ങിയവയും മറ്റുമാണ്. വിവിധ ഇനം കറികൾ ഉള്ളതിനാൽ ഊണുകഴിക്കുന്നവരുടെ വൈവിധ്യമാർന്ന ഇഷ്ടാനിഷ്ടങ്ങളുമായി ചേർന്നുപോകുന്നു എന്നത് സദ്യയുടെ പ്രത്യേകതയാണ്.
ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി കറികളായി സദ്യയിൽ ഉപയോഗിക്കാറില്ല, എന്നാൽ പണ്ട് സദ്യയിൽ പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയർ ഇവകൊണ്ടുള്ള വിഭവങ്ങളും ഇന്ന് സദ്യയിൽ വിളമ്പുന്നുണ്ട്. തെക്കൻ കേരളത്തിൽ സദ്യ പൊതുവേ വെജിറ്റേറിയൻ ആണ് എന്നാൽ വടക്കൻ കേരളത്തിൽ മലബാർ ഭാഗങ്ങളിൽ മത്സ്യ മാംസ വിഭവങ്ങളും സദ്യയുടെ ഭാഗം ആണ്.[2]
നിരുക്തം
[തിരുത്തുക]'ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മഹാഭോജനം' എന്ന് അർഥമുള്ള 'സഗ്ധിഃ' (सग्धिः) എന്ന സംസ്കൃതശബ്ദത്തിൽനിന്നാണ് 'സദ്യ' എന്ന മലയാളവാക്കിന്റെ ഉദ്ഭവം. ലളിതമായി 'സഹഭോജനം' എന്ന് അർഥം. സമാനാ മഹ വാ ജഗ്ധിഃ സഗ്ധിഃ (समाना मह वा जग्धिः सग्धिः।) എന്ന് നിരുക്തം.
ചരിത്രം
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ സദ്യ പതിനഞ്ചുകൂട്ടം കറികൾ ഉള്ളതാണ്. ഇതാണ് യഥാർത്ഥത്തിൽ വിധിപ്രകാരമുള്ള സദ്യ എന്ന് കരുതപ്പെടുന്നു. ആയ് രാജ്യത്തിന്റെ സംഭാവനയാണ് എന്ന് നാട്ടാചാരങ്ങൾ കൊണ്ട് ഊഹിക്കപ്പെടുന്നു. പഴയ ആയ്‌രാജ്യം തിരുനെൽവേലി വരെ വ്യാപിച്ചു കിടന്നിരുന്നതിനാൽ സദ്യയിൽ തമിഴ്‌നാടിന്റെ സ്വാധീനം ഉണ്ട്. ഈ ജില്ലയിൽ തൊടുകറികൾ ഒരിക്കൽ മാത്രവും മറ്റു കറികൾ ആവശ്യാനുസരണവും വിളമ്പുന്നു. എന്നാൽ കേരളത്തിന്റെ മറ്റു സ്ഥലങ്ങളിൽ തൊടുകറികളും ആവശ്യാനുസരണം വിളമ്പാറുണ്ട്.
എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നീ ആറുരസങ്ങളും ചേർന്ന സദ്യ ആയുർവേദത്തിലും പരാമർശിക്കപ്പെടുന്നുണ്ട്. ദിവസം ഒരുനേരം സദ്യയാവാം എന്ന് സിദ്ധവൈദ്യത്തിലും പറയുന്നു.
സദ്യ വിളമ്പുന്നവിധം
[തിരുത്തുക]സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയിൽ ഓരോ കറിക്കും ഇലയിൽ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടൽ കറികളായ അച്ചാർ, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയിൽ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടൽ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികൾ (അവിയൽ, തോരൻ, കാളൻ, തുടങ്ങിയവ) എല്ലാം വിളമ്പുന്നു. ചാറുകറികൾ ചോറിൽ (നെയ് ചേർത്ത പയർപരിപ്പ് കറി, പുളിശ്ശേരി, സാമ്പാർ) (തിരുവന്തപുരത്ത് സാമ്പാർ കഴിഞ്ഞ് പുളിശ്ശേരി) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവും ചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക.
സദ്യ ഉണ്ണുന്ന വിധം
[തിരുത്തുക]വലത്തു കൈ കൊണ്ടാണ് സദ്യ കഴിക്കുക. ആദ്യവട്ടം പരിപ്പും നെയ്യും ചേർത്ത് ചോറുണ്ണുന്നു, പിന്നീട് പുളിശ്ശേരി ചേർത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു. അതിനു ശേഷം സാമ്പാർ കൂട്ടി ചോറുണ്ണുന്നു. വിളമ്പുന്നു. അടപ്രഥമൻ പഴവും (ചിലർ പപ്പടവും) ചേർത്ത് ആണ് കഴിക്കുക. ഒടുവിൽ തൈർ/രസം ചേർത്ത് ഉണ്ണുന്നു.പ്രദേശങ്ങൾ മാറുന്നതിനനുസരിച് ഇതിൽ വ്യത്യാസങ്ങൾ വരാറുണ്ട്.
സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).
സദ്യക്കുശേഷം ചുണ്ണാമ്പു ചേർത്ത് അടയ്ക്ക (പാക്ക്) മുറുക്കുന്നു.
പാചകം, തയ്യാറെടുപ്പ്
[തിരുത്തുക]സാധാരണയായി ഉച്ചസമയത്താണ് സദ്യയുണ്ണുക. സദ്യക്കുള്ള തയ്യാറെടുപ്പുകൾ തലേദിവസം രാത്രിയിൽ തുടങ്ങുന്നു. ദേഹണ്ഡക്കാർ രാത്രിമുഴുവനും അദ്ധ്വാനിച്ചാണ് സദ്യ തയ്യാറാക്കുക. രാവിലെ പത്തുമണിക്കു മുൻപേ വിഭവങ്ങൾ തയ്യാറായിരിക്കും. ഇന്ന് ആൾക്കാർക്ക് നിലത്ത് ഇരുന്നുണ്ണുവാനുള്ള ബുദ്ധിമുട്ടും സ്ഥലപരിമിതിയും പരിഗണിച്ച് മേശപ്പുറത്ത് ഇലവിരിച്ചാണ് സദ്യവിളമ്പുക.
പണ്ടുകാലത്ത് അയൽപക്കത്തുള്ളവരുടെ സഹായത്തോടെ വീടുകളിൽ തന്നെയാണ് സദ്യ തയ്യാറാക്കിയിരുന്നത്. രാത്രിമുഴുവൻ വീട്ടുകാരും അയൽക്കാരും തേങ്ങതിരുവാനും പച്ചക്കറികൾ അരിയുവാനും പാചകം ചെയ്യുവാനും കൂടിയിരുന്നു. സദ്യവിളമ്പുന്നതും വീട്ടുകാരും അയൽക്കാരും കൂടിയായിരുന്നു. ഇന്ന് കാലത്തിന്റെ മാറ്റത്തിനൊപ്പം സദ്യ ഒരുക്കുവാൻ ദേഹണ്ഡക്കാരെ വിളിക്കാറാണ് പതിവ്.
ലോകത്തെ ഏറ്റവും വലിയ സദ്യ
[തിരുത്തുക]കേരള സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിലാണ് ലോകത്തെ തന്നെ ഏറ്റവും വലിയ സദ്യ വിളമ്പുക[അവലംബം ആവശ്യമാണ്]. 25,000ത്തോളം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തരായ ദേഹണ്ഡക്കാർ യുവജനോത്സവത്തിന് സദ്യ തയ്യാറാക്കുന്നു. പ്രത്യേകം സജ്ജമാക്കിയ പന്തലുകളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സദ്യവിളമ്പുന്നു.പിന്നെ ആറൻമുള വളളസദൃ
സദ്യയിലെ സാധാരണ വിഭവങ്ങൾ
[തിരുത്തുക]കേമമായ സദ്യക്ക് നാലു കറി, നാലു ഉപ്പിലിട്ടത് (അച്ചാർ),നാലു വറവ്, നാലു ഉപദംശം (തൊടുകറി),നാലു മധുരം എന്നാണ്. തെക്കൻ കേരളത്തിൽ സദ്യ പൊതുവേ വെജിറ്റേറിയൻ ആണ് എന്നാൽ വടക്കൻ കേരളത്തിൽ മലബാർ ഭാഗങ്ങളിൽ മത്സ്യ മാംസ വിഭവങ്ങളും സദ്യയുടെ ഭാഗം ആണ്.[3]
നാലു കറി
[തിരുത്തുക]- കാളൻ
- ഓലൻ
- എരിശ്ശേരി
- പുളിശ്ശേരി
നാലു ഉപ്പിലിട്ടത്
[തിരുത്തുക]- ഇഞ്ചിത്തയിര്
- പുളിയിഞ്ചി
- മാങ്ങ
- നാരങ്ങ
നാലു വറവ്
[തിരുത്തുക]- കായ
- ചേന
- മുളക്
- ശർക്കര ഉപ്പേരി
നാലു ഉപദംശം(തൊടുകറി)
[തിരുത്തുക]- പാലട പ്രഥമൻ (അട പ്രഥമൻ)
- പഴം പ്രഥമൻ
- ഗോതമ്പ് പ്രഥമൻ
- ചക്ക പ്രഥമൻ
- കടലപരിപ്പ് പ്രഥമൻ
- അരിപ്പായസംm
ഓണ സദ്യ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Vishu Sadya Recipes". Archived from the original on 2019-04-11.
- ↑ ഡെസ്ക്, വെബ് (2020-08-29). "അറിഞ്ഞുണ്ടോണം സദ്യ | Madhyamam". Retrieved 2022-08-23.
- ↑ വേണു, രേണുക. "ഇലയുടെ ഒരറ്റത്ത് നല്ല മൊരിഞ്ഞ മീൻ വറുത്തതും ചിക്കൻ കറിയും; വിഷു സദ്യ കെങ്കേമം". Retrieved 2022-08-23.
കുറിപ്പുകൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.