മുപ്ലി വണ്ട്
മുപ്ളി വണ്ട് അഥവ കരിഞ്ചെള്ള് | |
---|---|
പെൻസിലിൽ ഇരിക്കുന്ന മുപ്ളി വണ്ട്. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Tenebrionidae
|
Genus: | Luprops
|
Species: | L. tristis
|
Binomial name | |
Luprops tristis Fabricius, 1801
|
മനുഷ്യരുടെ സ്വൈരജീവിതത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ജീവിയാണ് മുപ്ലി വണ്ട്. ഓട്ടെരുമ, കോട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ ദേശവ്യത്യാസമനുസരിച്ച് പല പേരുകളിൽ ഈ വണ്ട് അറിയപ്പെടുന്നു[1]. റബർ തോട്ടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത് എങ്കിലും കേരളത്തിൽ എല്ലായിടത്തും ഈ വണ്ടിനെ കാണുവാൻ സാധിക്കും. ലുപ്രോപ്സ് കാർട്ടിക്കോളിസ് / ലുപ്രോപ്സ് ട്രിസ്റ്റിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവയെ കേരളത്തിൽ ആദ്യമായി മുപ്ലി റബ്ബർ തോട്ടത്തിൽ കണ്ടതിനാലാണ് മുപ്ലി വണ്ട് എന്ന പേര് വന്നത്[1].
വളർച്ച
[തിരുത്തുക]ഡിസംബർ അവസാനത്തോടെ റബറിന്റെ ഇലപൊഴിയും സമയത്താണ് തോട്ടങ്ങളിൽ മുപ്ലി വണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്. റബറിൽ നിന്നും പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലകളാണ് ഇവയുടെ ആഹാരം. കൂടാതെ റബറിന്റെ കരിയിലകൾ ഇവയുടെ വളർച്ചക്ക് അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. തോട്ടങ്ങളിൽ പ്രത്യക്ഷപ്പെട്ട് രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഒറ്റക്കോ കൂട്ടമായോ കരിയിലയുടെ അടിയിൽ മുട്ടയിടുന്നു. ഒരു പെൺ വണ്ട് 10 മുതൽ 15 വരെ മുട്ടകൾ ഇടാറുണ്ട്[1]. മുട്ടകൾ വിരിഞ്ഞ് ഉണ്ടാകുന്ന പുഴുക്കൾക്ക് വെളുത്ത നിറവും 1 മില്ലീ മീറ്റർ വരെ നീളവും ഉണ്ടാകാറുണ്ട്. മുട്ട വിരിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ കറുപ്പു നിറം ആയി മാറുന്ന പുഴുക്കൾ വാടിയ തളിരിലകൾ ഭക്ഷണമാക്കിത്തുടങ്ങും. ഒരു മാസത്തിനുള്ളിൽ വളർച്ചയുടെ 5 ഘട്ടങ്ങൾ പൂർത്തിയാക്കുന്ന പുഴുക്കൾ പ്യൂപ്പകളായി സമാധിയിലാകുന്നു. ഇങ്ങനെ പ്യൂപ്പകളായി മാറുന്നത് പ്രധാനമായും ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്. ഇങ്ങനെ സമാധിയിലാകുന്ന പ്യൂപ്പകൾ മൂന്നു ദിവസം കഴിയുന്നതോടെ നേരിയ തവിട്ടുനിറമുള്ള വണ്ടുകളായി മാറുകയും ചെയ്യുന്നു[1][2].
സവിശേഷതകൾ
[തിരുത്തുക]രാത്രിയേയും വേനലിനേയും ഇഷ്ടപ്പെടുന്ന മുപ്ലി വണ്ടുകൾക്ക് മഴയും തണുപ്പുമാണ് അസഹനീമായിട്ടുള്ളത്. തെക്കൻ കേരളത്തിൽ ഏപ്രിൽ മാസത്തോടെ ലഭിക്കുന്ന മഴ മൂലം വണ്ടുകൾ തോട്ടത്തിൽ നിന്നും വിട്ട് സമീപസ്ഥങ്ങളായ വീടുകളിലും കെട്ടിടങ്ങളിലുമായി കുടിയേറുന്നു. ഇതിൽ നിന്നും വിഭിന്നമായി; വടക്കൻ കേരളത്തിൽ മഴ ലഭ്യമല്ലാത്തതിനാൽ; തോട്ടങ്ങളിൽ തന്നെ കഴിയുന്നതിനും വംശവർദ്ധന നടത്തുന്നതിനും കൂടുതൽ സമയം ലഭിക്കുന്നു. അതുമൂലം വടക്കൻ കേരളത്തിൽ ഇവയുടെ ശല്യം രൂക്ഷമാകുന്നതിന് കാരണവുമാകുന്നു[1].
നിയന്ത്രണം
[തിരുത്തുക]കട്ടിയുള്ള പുറന്തോട്, രൂക്ഷ സ്വഭാവവും രൂക്ഷ ഗന്ധവുമുള്ള സ്രവം എന്നിവയുള്ളതിനാൽ ഇതിനെ ഒരു ജീവികളും ആഹാരമാക്കുന്നില്ല. കൂടാതെ ഉയർന്ന പ്രത്യുൽപാദനശേഷി,കേരളത്തിലങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന റബ്ബർ തോട്ടങ്ങളിലെ കരിയിലപ്പടർപ്പും ഇഷ്ടഭക്ഷണത്തിന്റെ ലഭ്യത എന്നിവയും ഇവയുടെ നിയന്ത്രണം അസാധ്യമാക്കിയിരിക്കുന്നു. ഒരു പരന്ന പാത്രത്തിൽ വെള്ളമെടുത്ത് അതിൽ വെളിച്ചം ക്രമീകരിക്കുക. രാത്രി നേരം ഇതിനെ തൂത്തുവാരി തീയിട്ടുനശിപ്പിച്ചു കളയാം. പകൽ സമയങ്ങളിൽ കൂട്ടംകൂടി ഇരിക്കുന്ന ഇവയെ മണ്ണെണ്ണ തളിച്ചും നശിപ്പിക്കാം. മണ്ണെണ്ണയിൽ ഇവക്ക് 15 സെക്കന്റുകൾ മാത്രമാണ് ആയുസ്
ഇനങ്ങൾ
[തിരുത്തുക]വയനാട്ടിലെ തിരുനെല്ലി എന്ന പ്രദേശത്തെ ചോലവനങ്ങളിൽ നിന്നും കണ്ടെത്തില ലൂപ്രോപ്സ് ദേവഗിരിയൻസിസ് എന്ന പുതിയ ഇനം വണ്ട് അടക്കം ഇന്ത്യയിൽ നാലുതരം മുപ്ലി വണ്ടുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 കെ.കെ.രാമചന്ദ്രൻ പിള്ളയുടേയും സ്വന്തം ലേഖകന്റേയും ലേഖനം. മലയാള മനോരമ പഠിപ്പുര സപ്ലിമെന്റ്. 2008 മെയ് 9. പുറം 3
- ↑ "Life history, aggregation and dormancy of the rubber plantation litter beetle, Luprops tristis, from the rubber plantations of moist south Western Ghats". Journal of Insect Science: Volume 8. Retrieved April 15, 2012.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.